വത്തിക്കാൻ സിറ്റി: സാർവത്രികസഭയെ 12 വർഷം നയിച്ച ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായിട്ട് ഇന്ന് ഒരുവർഷം. ദീപ്തമായ ആ സ്മരണകൾക്കുമുന്നിൽ ആദരാഞ്ജലിയർപ്പിച്ച് വത്തിക്കാനിലും റോമിലും ജന്മനാടായ അർജന്റീനയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
മാർപാപ്പയുടെ കബറിടം സ്ഥിതിചെയ്യുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലെ പൗളിൻ ചാപ്പലിൽ പ്രാദേശികസമയം ഇന്നു വൈകുന്നേരം അഞ്ചിന് ജപമാലയും ആറിന് പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രാർഥനയും ഉണ്ടായിരിക്കും.
വിശുദ്ധ കുർബാനമധ്യേ ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം വായിക്കും. തുടർന്ന് ചാപ്പലിന്റെ വലതുവശത്ത്, ഫ്രാൻസിസ് മാർപാപ്പയും റോമൻ ജനതയുടെ സംരക്ഷകയായ മറിയത്തിന്റെ അദ്ഭുത തിരുസ്വരൂപവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ ബഹുമാനാർഥം സ്മാരകഫലകം അനാച്ഛാദനം ചെയ്യും.
ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു വത്തിക്കാൻ തയാറാക്കിയ ഡോക്യുമെന്ററി ഇന്നു പ്രദർശിപ്പിക്കും. 26 മിനിറ്റ് ഡോക്യുമെന്ററി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണു തയാറാക്കിയിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ സാംസ്കാരിക, ആത്മീയ, വിദ്യാഭ്യാസ പാരമ്പര്യം സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഇന്റർനാഷണൽ ഓർഗനൈസേഷൻ സ്കോളാസ് ഒക്കുറെന്തെസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്നു രാവിലെമുതൽ റോം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
സെമിനാർ, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള പ്രത്യേക സംഗീതപരിപാടി എന്നിവ ഇതിലുൾപ്പെടുന്നു.